ശബരിമലയിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ക്യൂ ആരംഭിച്ചു.


ശബരിമല: അയ്യപ്പ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഖദര്‍ശനമൊരുക്കാന്‍ നടപ്പന്തലില്‍ പ്രത്യേക ക്യൂവിന് തുടക്കമായി. ഇന്നലെ പുലര്‍ച്ചെ മൂന്നുമുതല്‍ വൈകുന്നേരം അഞ്ചുമണി വരെയുള്ള കണക്കനുസരിച്ച് 512 കുട്ടികളും 484 സ്ത്രീകളും 24 ഭിന്നശേഷിക്കാരും പ്രത്യേക ക്യൂ സംവിധാനം പ്രയോജപ്പെടുത്തിയതായി സന്നിധാനം എ.ഡി.എം പി.വിഷ്ണുരാജ് പറഞ്ഞു. 

സന്നിധാനത്തെ ക്രമീകരണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതുതായി ഏര്‍പ്പെടുത്തിയ പ്രത്യേക ക്യൂ സംവിധാനവും പരിശോധിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ നടപ്പന്തലിലെ ഒരു വരിയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നീക്കി വച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം തീര്‍ത്ഥാടക സംഘത്തിലെ മറ്റൊരാള്‍ക്ക് കൂടി പ്രത്യേക ക്യൂവില്‍ നില്‍ക്കാന്‍ അവസരം നല്‍കും. ഇവര്‍ക്ക് പതിനെട്ടാം പടിക്ക് താഴെ ആല്‍മരത്തിന് ചുവട്ടിലായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടത്തില്‍ വിശ്രമിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടെയുള്ളവര്‍ എത്തുന്നത് വരെ ഇവര്‍ക്ക് ഇരിപ്പിടങ്ങളില്‍ വിശ്രമിക്കാവുന്നതാണ്. 

അല്ലാത്തവര്‍ക്ക് നേരിട്ട് പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്താം. ദര്‍ശനം കഴിഞ്ഞ ഭക്തര്‍ ഫ്ളൈഓവര്‍ വഴി പുറത്തേക്ക് പോകുന്നതിനാവശ്യമായ സൗകര്യങ്ങളും നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസി. സ്പെഷ്യല്‍ ഓഫീസര്‍ നിതിന്‍രാജ് , ഡ്യൂട്ടി മജിസ്ട്രേറ്റ് മുരളി എന്നിവരും ഒപ്പമുണ്ടായിരുന്നു.