നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു എരുമേലിയുടെ പൂരത്തിനായി, ചന്ദനക്കുടം ചൊവ്വാഴ്ച, അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ബുധനാഴ്ച.


എരുമേലി: മാനവ മതമൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയിൽ എരുമേലിയുടെ പൂരത്തിനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ചൊവ്വാഴ്ച രാത്രി എരുമേലി മഹല്ല ജമാഅത്തിന്റെ നേതൃത്വത്തില്‍ ചന്ദനക്കുട ഘോഷയാത്ര നടക്കും. ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ബുധനാഴ്ചയാണ്. ചന്ദനക്കുട ഘോഷയാത്രയ്ക്ക് മുന്‍പായി വൈകിട്ട് 6 ന് നടത്തുന്ന സമ്മേളന ഉദ്ഘാടനവും ഘോഷയാത്രാ ഫ്ളാഓഫും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിക്കും.

 

 ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അധ്യക്ഷത വഹിക്കും. രാത്രി മസ്ജിദ് അങ്കണത്തില്‍ നിന്നും ചന്ദനക്കുടം ഘോഷയാത്ര തുടങ്ങും. ആഘോഷത്തിന് പകിട്ടേകാന്‍ വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ഉണ്ട്. എരുമേലി പേട്ട ശാസ്താ ക്ഷേത്രത്തിലും ധര്‍മ്മശാസ്താ ക്ഷേത്രത്തിലും ഘോഷയാത്രയെ സ്വീകരിക്കും. വിവിധ കേന്ദ്രങ്ങളില്‍ ഇതര മതസ്ഥരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്വീകരണം ഒരുക്കും. ചന്ദനക്കുടം ഘോഷയാത്ര 2 മണിയോടെ പള്ളിയിൽ സമാപിക്കും. ബുധനാഴ്ചയാണ് അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ.  രാവിലെ 11 മണിയോടെ മാനത്ത് ശ്രീകൃഷ്ണപരുന്തിനെ കാണുന്നതോടെ സമൂഹപെരിയോന്‍ എന്‍. ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘം പേട്ട ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും പേട്ടതുള്ളിയിറങ്ങും. 



സംഘത്തെ നൈനാര്‍ പള്ളിയില്‍ ജമാഅത്ത് പ്രതിനിധികള്‍ സ്വീകരിക്കും. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം ചേരും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. മാനത്ത് വെള്ളിനക്ഷത്രത്തെ ദര്‍ശിക്കുന്നതോടെയാണ് ആലങ്ങാട്ട് സംഘം പേട്ടതുള്ളിയിറങ്ങുന്നത്. ഇരുസംഘങ്ങളെയും ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം പ്രതിനിധികള്‍ സ്വീകരിക്കും. രണ്ടു ദിവസങ്ങളിലും എരുമേലിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

ചന്ദനക്കുട ആഘോഷങ്ങൾക്കായി നിറച്ചാർത്തുകളിലും ദീപാലങ്കാരങ്ങളാലും സ്വർണ്ണ പ്രഭയിലാണ് എരുമേലി നൈനാർ ജുമാ മസ്ജിദ്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണം ഉണ്ടായിരുന്നതിനാലും കൂടുതൽ ആളുകൾ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ആഘോഷ ദിനങ്ങൾ അത്യധികം ആഘോഷമാക്കാനൊരുങ്ങുകയാണ് എരുമേലി. കൂടുതൽ പേര് ഇത്തവണ ചന്ദനക്കുടത്തിനും പേട്ടതുള്ളലിനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചൊവ്വാഴ്ച വൈകിട്ട് 4 ന് ജമാഅത്ത് ഭാരവാഹികൾ ദേവസ്വം ബോർഡ്, അമ്പലപുഴ , ആലങ്ങാട്ട് സംഘങ്ങൾ, വിവിധ മതസംഘടനകൾ ഉൾപ്പെടുന്ന സൗഹ്യദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. രണ്ട് ആനകളാണ് ചന്ദനക്കുട ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ചെണ്ടമേളം, ബാൻഡ് സെറ്റ് , കൊട്ടക്കാവടി, ശിങ്കാരിമേളം, കഥകളി എന്നിവയുമുണ്ട്. അമ്പലപ്പുഴ ആലങ്ങാട്ട് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഇരുന്നൂറ് പേരാണ് അമ്പലപുഴ പേട്ടതുള്ളലിൽ പങ്കെടുക്കുന്നത്.