ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്, ആഘോഷ ആരവങ്ങളിൽ നാട്.


എരുമേലി: കഴിഞ്ഞ മൂന്നു വർഷക്കാലമോളമായി കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചടങ്ങുകൾ മാത്രമായി നടത്തിയിരുന്ന ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് അയ്യപ്പ സംഘത്തിന്റെ പേട്ടതുള്ളൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനില്ലാത്തതിനാൽ ആഘോഷമാക്കാനൊരുങ്ങുകയാണ് നാട്.

 

 ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാളുകൾ എത്തുമെന്നാണ് കരുതുന്നത്. പേട്ട തുള്ളലിന് മുന്നോടിയായി അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ എരുമേലിയിൽ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇരു സംഘങ്ങളും ഇന്നലെ എരുമേലിയിൽ എത്തിയിരുന്നു. രാവിലെ 11 മണിയോടെ ശ്രീകൃഷ്‌ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. സമൂഹപെരിയോൻ എൻ ഗോപാലകൃഷണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പലപ്പുഴ പേട്ടതുള്ളൽ നടത്തുന്നത്.  

വാവർ പള്ളിയിൽ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത് ഭാരവാഹികൾ സ്വീകരിക്കും. സംഘത്തോടൊപ്പം ജമാഅത് പ്രതിനിധി വലിയമ്പലം വരെ അനുഗമിക്കും. ഉച്ചക്ക് ശേഷം 2 മണി കഴിഞ്ഞു ആകാശത്ത് വെള്ളിനക്ഷത്രത്തെ ദർശിക്കുന്നതോടെ ആലങ്ങാട്ട് സംഘം പേട്ട തുള്ളിയിറങ്ങും. സംഘത്തെ ജമാഅത് ഭാരവാഹികൾ സ്വീകരിക്കും. ആലങ്ങാട്ട് സംഘം പള്ളിയിൽ കയറാതെ വലിയമ്പലത്തിലേക്ക് പോകും.