ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ 7.67 കോടി രൂപ ചെലവിൽ രാജ്യാന്തരനിലവാരത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി വി.എൻ. വ


ഏറ്റുമാനൂർ: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ 7.67 കോടി രൂപ ചെലവിൽ രാജ്യാന്തരനിലവാരത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും ഫെബ്രുവരി അവസാനവാരം ഉദ്ഘാടനം നടത്താനാകുമെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഐ.ടി.ഐ.യിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

നിർമാണം പൂർത്തീകരിച്ച ഹാളുകളും ക്ലാസ് മുറികളും മന്ത്രി സന്ദർശിച്ചു. പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. ഐ.ടി.ഐ. പ്രിൻസിപ്പൽ സൂസി ആന്റണി, വൈസ് പ്രിൻസിപ്പൽ കെ. സന്തോഷ് കുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കിഫ്ബി ഫണ്ട് 7.67 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനില കെട്ടിടം നിർമിക്കുന്നത്. ആധുനിക നിലവാരത്തിലുള്ള ആറു ക്ലാസ് മുറികൾ, ഓഫീസ് മുറി, വർക്ക് ഷോപ്പ്, സെമിനാർ ഹാൾ, സ്റ്റാഫ് റൂം, ഡ്രോയിംഗ് ഹാൾ, പ്ലേയ്സ്മെന്റ് സെൽ റൂം, കാന്റീൻ എന്നിവയടക്കം 24000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ കെട്ടിടം. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർക്കുള്ള മുറികളും കെട്ടിടത്തിലുണ്ട്. 

രാജ്യാന്തര നിലവാരത്തിലുള്ള ആറു സ്മാർട്ട് ക്ലാസ് മുറികളാണ് വിദ്യാർഥികൾക്കായി സജ്ജീകരിക്കുന്നത്. എല്ലാ നിലയിലും ടോയ് ലറ്റകളുമുണ്ട്.  കെട്ടിടത്തിലേക്ക് ആവശ്യമായ ജലലഭ്യതയ്ക്കായി മഴ വെള്ളസംഭരണ ടാങ്കും നിർമിച്ചിട്ടുണ്ട്. മികച്ച രീതിയിലുള്ള അഗ്നിരക്ഷാ സംവിധാനങ്ങളും 320 കിലോവാട്ട് ജനറേറ്റർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.