കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു, മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫിസർ.


കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫിസറും കോട്ടയം കിളിരൂർ സ്വദേശിനിയുമായ രശ്മി രാജ് (33) ആണ് മരിച്ചത്. കോട്ടയം സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

 സംഭവത്തിൽ കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്കോളം ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം നേഴ്സായിരുന്നു രശ്മി. പോസ്റ്റ്‌മോർട്ടം പരിശോധനകൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി റസ്റ്ററന്റിൽ നിന്ന് രണ്ടുദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യക്ഷ ബാധ ഏറ്റിരുന്നത്. 

സംഭവത്തിൽ നഗരസഭാ അധികൃതർ ഹോട്ടലിൻ്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്നാണ് രശ്മി അൽഫാം കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദ്ദിയും തുടർന്നു വളറിക്കവും അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രശ്മിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിക്കുകയായിരുന്നു. 

ആരോഗ്യ സ്ഥിതി മോശമായതോടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതകളുണ്ടായ നിരവധിപ്പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലും കോട്ടയത്തെ മറ്റു സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരിക്കുന്നത്.