ഒരുമയുടെ എരുമേലി ചന്ദനക്കുടമഹോത്സവം ഇന്ന്, അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ നാളെ.


എരുമേലി: മാനവ മതമൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയിൽ, എരുമേലിയുടെ പൂരത്തിനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാത്രി എരുമേലി മഹല്ല ജമാഅത്തിന്റെ നേതൃത്വത്തില്‍ ചന്ദനക്കുട ഘോഷയാത്ര നടക്കും. ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ നാളെയാണ്. ചന്ദനക്കുട ഘോഷയാത്രയ്ക്ക് മുന്‍പായി വൈകിട്ട് 6 ന് നടത്തുന്ന സമ്മേളന ഉദ്ഘാടനവും ഘോഷയാത്രാ ഫ്ളാഓഫും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിക്കും. ഇന്ന് വൈകിട്ട് 4:30 ന് അമ്പലപ്പുഴ സംഘവും മത സാമുദായിക നേതാക്കളും മഹല്ല മുസ്ലിം ജമാ അത്ത് പ്രതിനിധികളുമായുള്ള സൗഹൃദസംഗമം നടക്കും.

 

 ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എസ് എസ് ജീവൻ ഉദ്‌ഘാടനം ചെയ്യും. പന്തളം രാജ പ്രതിനിധി ശ്രീമൂലം തിരുനാൾ പി ജി ശശികുമാർ വർമ അനുഗ്രഹ പ്രഭാഷണം നടത്തും. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി ,ഫാ .തോമസ് മതിലകത്ത്, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ സി സുനിൽ, അമ്പലപ്പുഴ പേട്ട പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ള, ടി എസ് അശോക്‌കുമാർ, ബിജി കല്യാണി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 6 നു നടക്കുന്ന സമ്മേളനത്തിൽ ജമാ അത്ത് പ്രസിഡന്റ് പി എ ഇർഷാദ് അധ്യക്ഷത വഹിക്കും. പത്തനംതിട്ട എം പി ആന്റോ ആന്റണി, പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് ടി അനന്തഗോപൻ, പി എസ് സി അംഗം പി കെ വിജയകുമാർ, 

കോട്ടയം ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ, പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് , കോട്ടയം സബ് കളക്ടർ സഫ്ന നാസറുദീൻ, എരുമേലി അസംപ്‌ഷൻ ഫൊറോന പള്ളി വികാരി റവ ഫാ വർഗീസ് പുതുപ്പറമ്പിൽ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ  ജോർജുകുട്ടി, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുബേഷ് സുധാകരൻ, എൻ എസ് എസ് ഡയറക്ടർ അഡ്വ. എം എസ് മോഹൻ, എസ് എൻ ഡി പി യൂണിയൻ എരുമേലി കൺവീനർ എം വി അജിത്കുമാർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക്-എരുമേലി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജൂബി അഷറഫ്, നാസർ പനച്ചി, വി ഐ അജി, പി എ ഷാനവാസ്, ജെസ്‌ന നജീബ്, എന്നിവരും എരുമേലി സഹകരണ ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ, എ സി അനിൽ (കെ പി എം എസ് ), അനിയൻ എരുമേലി (അയ്യപ്പസേവാ സംഘം ) എസ് മനോജ് (അയ്യപ്പ സമാജം ) വിജയന്പിള്ള (വെള്ളാളമഹാസഭ ), ഹരിദാസ് നീലകണ്ഠൻ (വിശ്വകർമ്മ മഹാസഭ ) മുജീബ് റഹ്മാൻ വി എ (വ്യാപാരി വ്യവസായി ഏകോപനസമിതി )വി ആർ ഹരികുമാർ (വ്യാപാരി സമിതി ) തുടങ്ങിയവർ പങ്കെടുക്കും. 

ആഘോഷത്തിന് പകിട്ടേകാന്‍ വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ഉണ്ട്. എരുമേലി പേട്ട ശാസ്താ ക്ഷേത്രത്തിലും ധര്‍മ്മശാസ്താ ക്ഷേത്രത്തിലും ഘോഷയാത്രയെ സ്വീകരിക്കും. വിവിധ കേന്ദ്രങ്ങളില്‍ ഇതര മതസ്ഥരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്വീകരണം ഒരുക്കും. ചന്ദനക്കുടം ഘോഷയാത്ര 2 മണിയോടെ പള്ളിയിൽ സമാപിക്കും. ബുധനാഴ്ചയാണ് അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ.  രാവിലെ 11 മണിയോടെ മാനത്ത് ശ്രീകൃഷ്ണപരുന്തിനെ കാണുന്നതോടെ സമൂഹപെരിയോന്‍ എന്‍. ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘം പേട്ട ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും പേട്ടതുള്ളിയിറങ്ങും. സംഘത്തെ നൈനാര്‍ പള്ളിയില്‍ ജമാഅത്ത് പ്രതിനിധികള്‍ സ്വീകരിക്കും. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം ചേരും. 

ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. മാനത്ത് വെള്ളിനക്ഷത്രത്തെ ദര്‍ശിക്കുന്നതോടെയാണ് ആലങ്ങാട്ട് സംഘം പേട്ടതുള്ളിയിറങ്ങുന്നത്. ഇരുസംഘങ്ങളെയും ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം പ്രതിനിധികള്‍ സ്വീകരിക്കും. രണ്ടു ദിവസങ്ങളിലും എരുമേലിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചന്ദനക്കുട ആഘോഷങ്ങൾക്കായി നിറച്ചാർത്തുകളിലും ദീപാലങ്കാരങ്ങളാലും സ്വർണ്ണ പ്രഭയിലാണ് എരുമേലി നൈനാർ ജുമാ മസ്ജിദ്. 

കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണം ഉണ്ടായിരുന്നതിനാലും കൂടുതൽ ആളുകൾ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ആഘോഷ ദിനങ്ങൾ അത്യധികം ആഘോഷമാക്കാനൊരുങ്ങുകയാണ് എരുമേലി. കൂടുതൽ പേര് ഇത്തവണ ചന്ദനക്കുടത്തിനും പേട്ടതുള്ളലിനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  രണ്ട് ആനകളാണ് ചന്ദനക്കുട ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ചെണ്ടമേളം, ബാൻഡ് സെറ്റ് , കൊട്ടക്കാവടി, ശിങ്കാരിമേളം, കഥകളി എന്നിവയുമുണ്ട്. അമ്പലപ്പുഴ ആലങ്ങാട്ട് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഇരുന്നൂറ് പേരാണ് അമ്പലപുഴ പേട്ടതുള്ളലിൽ പങ്കെടുക്കുന്നത്.