കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയം പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണമേഖല ക്യാമ്പസില്‍ കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി ഡോ.എല്‍ മുരുഗന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഐ.ഐ.എം.സിയുടെ ദക്ഷിണമേഖല കേന്ദ്രമാണ് കോട്ടയത്തേത്. ചടങ്ങില്‍ ജോസ് കെ മാണി എം.പിയും തോമസ് ചാഴികാടന്‍ എം.പിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

 കോട്ടയത്തെ ലോക്‌സഭാ അംഗമായതിന്‌ ശേഷം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി നിരന്തരം നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ദക്ഷിണമേഖല സെന്റര്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന് ലഭിച്ചത് എന്ന് ജോസ് കെ മാണി എം പി പറഞ്ഞു. കോട്ടയത്തെ കേരളത്തിലെ നോളജ് ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശ്രമത്തിന്റെ ഭാഗമായി ഐഐഎം.സി ഉള്‍പ്പടെയുള്ള നിരവധി ദേശീയ നിലവാരത്തിലുള്ള നിരവധി കേന്ദ്രസ്ഥാപനങ്ങളാണ് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന് ലഭ്യമായത്. 

കേരളം, കര്‍ണ്ണാടക, ആന്ധ്ര, തമിഴ്‌നാട്, ഗോവ തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്് വേണ്ടിയാണ് കോട്ടയം സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മാധ്യമ രംഗത്തെ ഗവേഷണവും ഉപരിപഠനവുമാണ് ഐ.ഐ.എം.സിയുടെ ലക്ഷ്യം. പ്രിന്റ് ജേര്‍ണലിസം,ഫോട്ടോ ജേര്‍ണലിസം,റേഡിയോ ജേര്‍ണലിസം, ടെലിവിഷന്‍ ജേര്‍ണലിസം, ഡെവലെപ്‌മെന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക്ക് റിലേഷന്‍സ്, പരസ്യം തുടങ്ങിയ മേഖലകളില്‍ ക്ലാസ്സുകളും പരിശീലന പരിപാടികളും ഐ.ഐ.എം.സി നല്‍കുന്നുണ്ട്.