പാലായിൽ കെ എസ്‌ ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, അപകടത്തിൽ 4 പേർക്ക് പരിക്ക്.


പാലാ: പാലായിൽ കെ എസ്‌ ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വള്ളിച്ചിറ നെല്ലിയാനി പള്ളിക്ക് സമീപം താമസിക്കുന്ന തെക്കേനെല്ലിയാനിയിൽ സുധീഷിന്റെ മകൾ കൃഷ്ണപ്രിയയാണ് (12) മരിച്ചത്. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ ഇടപ്പാടി കുന്നേമുറി പാലത്തിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. 

കയ്യൂരിലുള്ള കൃഷ്ണപ്രിയയുടെ മാതാവ് അമ്പിളിയുടെ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. കൃഷ്ണപ്രിയയും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോയും  പാലായിൽനിന്ന് ഈരാറ്റുപേട്ടയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സുധീഷാണ് ഓട്ടോ ഓടിച്ചിരുന്നത്. 

അപകടത്തിൽ പരിക്കേറ്റ വാഹനത്തിലുണ്ടായിരുന്ന പിതാവ് സുധീഷ് (42), മാതാവ് അമ്പിളി (39), മകൻ കൃഷ്ണദേവ് (5), മുത്തശ്ചി ഭാർഗവിയമ്മ (70) എന്നിവരെ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു വയസ്സുകാരൻ മകന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആണ് ലഭ്യമാകുന്ന വിവരം. പാലാ സെന്റ് മേരീസ് ജി.എച് എസ് എസ് ലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു കൃഷ്ണപ്രിയ.