ഇത് ബജറ്റല്ല ജനങ്ങളുടെ മേൽ കാണിക്കുന്ന അക്രമമാണ്, സംസ്ഥാന ബജറ്റ് ജനങ്ങൾക്ക് ഇരുട്ടടി: കെ.സുരേന്ദ്രൻ.


കോട്ടയം: തീവെട്ടിക്കൊള്ള ബജറ്റാണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ചതെന്നും ജനങ്ങൾക്ക് ഇരുട്ടടിയാണിതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കോട്ടയത്ത് നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊള്ളക്കാരനെ പോലെ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ് ധനമന്ത്രി ചെയ്തത്. കേന്ദ്രം ഇന്ധനവില കുറച്ചപ്പോൾ കേരളം കുറച്ചില്ല. ഇപ്പോൾ രണ്ട് രൂപ അധികം വർധിപ്പിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ 12 രൂപയുടെ വ്യത്യാസമാണ് കേരളത്തിൽ ഇന്ധനവിലയിലുള്ളത്. ഇന്ധനവില വർധിപ്പിച്ചത് വഴി ലക്ഷക്കണക്കിന് കോടിയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമ്പോൾ പാവപ്പെട്ടവർക്ക് ഒന്നും ബജറ്റിൽ വകയിരുത്താൻ മന്ത്രി തയ്യാറായില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്രം കേരളത്തിന് നൽകിയതിനേക്കാൾ നാലിരട്ടിയാണ് എൻഡിഎ സർക്കാർ സംസ്ഥാനത്തിന് നൽകിയത്. എന്നാൽ ധനമന്ത്രി പച്ചക്കള്ളം പറയുകയാണ്. കണക്കുകൾ പുറത്തുവിടാൻ സംസ്ഥാന സർക്കാരിനെ ബിജെപി വെല്ലുവിളിക്കുന്നു. എല്ലാ നിത്യോപയോ​ഗ സാധനങ്ങൾക്കും വില കൂടിയ ബജറ്റാണിത്. അടിസ്ഥാന ആവശ്യങ്ങൾക്ക് പണം നീക്കിവെക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 

അടിസ്ഥാന വികസനമേഖലയ്ക്ക് ഏറ്റവും കുറവ് തുക വിലയിരുത്തിയ ബജറ്റാണ് ഇത്. പാവപ്പെട്ട ജനങ്ങൾക്ക് മേൽ നികുതിഭാരം അടിച്ചേൽപ്പിച്ച് ധൂർത്തും അഴിമതിയും തുടരുമെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. എകെജി മ്യൂസിയത്തിന് 6 കോടി അനുവദിക്കുകയും പുഴകളിൽ നിന്നും അനധികൃതമായി മണൽവാരാൻ ഒത്താശ ചെയ്യുകയുമാണ് ധനമന്ത്രി. വലിയ അഴിമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാൻ ചെറുവിരൽ പോലും അനക്കാത്ത ബജറ്റാണ് ബാല​ഗോപാൽ അവതരിപ്പിച്ചത്. രാജ്യത്ത് ഏറ്റവും വലിയ തൊഴിലില്ലായ്മ വിസ്ഫോടനമുള്ള സംസ്ഥാനത്ത് തൊഴിൽ സൃഷ്ടിക്കാൻ ഒന്നുമില്ലാത്ത അവസ്ഥ. ധനമന്ത്രിയെ ബാല​ഗോപാൽ എന്നല്ല നികുതി ​ഗോപാൽ എന്ന് വിളിക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു. 

വ്യവസായ സൗഹൃദമില്ലാത്ത ബജറ്റിൽ കാർഷിക മേഖലയ്ക്കും ഒന്നുമില്ല. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന സർക്കാരാണിതെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെയാണ് ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.  5 ലക്ഷം മുതൽ 15 ലക്ഷം വരെ വിലയുള്ള കാറ് വാങ്ങുന്നവർ 2 ശതമാനം നികുതി അടയ്ക്കണം. സാധാരണക്കാരന് കാറ് വാങ്ങാൻ 30,000 രൂപ അധികം ചെലവാക്കണം. ആഡംബര കാർ വാങ്ങുന്നവർക്ക് ഒരു ശതമാനം മാത്രമാണ് നികുതി. ഇത് ബജറ്റല്ല ജനങ്ങളുടെ മേൽ കാണിക്കുന്ന അക്രമമാണ്.  20 ശതമാനമാണ് ഭൂമിയുടെ ന്യായവില വർധിപ്പിച്ചത്. പാവപ്പെട്ടവർക്ക് ഒരുതുണ്ട് ഭൂമി പോലും വാങ്ങാനാവരുതെന്നാണ് സർക്കാർ നിലപാട്. 

റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണിത്. 4ന് കൊച്ചിയിൽ നടക്കുന്ന ബിജെപി സംസ്ഥാന സമിതിയോ​ഗത്തിൽ സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ വലിയ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും. ഈ ചതിയൻ ബജറ്റിനെതിരെ കേരളം മുഴുവൻ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.