കോട്ടയത്തിനു അഭിമാനം! കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനിയായ കെപിപിഎൽ പുറത്തിറക്കിയ ന്യൂസ് പ്രിന്റിൽ അച്ചടി ആരംഭിച്ചു പത്രസ്ഥാപനങ്ങൾ.


കോട്ടയം: കോട്ടയത്തിനു അഭിമാന നിമിഷം സമ്മാനിച്ചു കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനിയായ കെപിപിഎൽ പുറത്തിറക്കിയ ന്യൂസ് പ്രിന്റിൽ അച്ചടി ആരംഭിച്ചു പത്രസ്ഥാപനങ്ങൾ. വെള്ളിയാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനിയുടെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ എഡിഷനുകളിൽ ലഭ്യമായിരിക്കുന്ന പത്രങ്ങൾ അച്ചടിച്ചിരിക്കുന്നത് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനിയായ 'കെപിപിഎൽ' പുറത്തിറക്കിയ ന്യൂസ് പ്രിന്റിൽ ആണ്. കഴിഞ്ഞ ദിവസം'ദി ഹിന്ദു'പത്രത്തിന്റെ ഉൾപ്പേജുകൾ അച്ചടിച്ചത് കെപിപിഎല്ലിൽ നിർമ്മിച്ച കടലാസിലായിരുന്നു. 

കേന്ദ്രസർക്കാരിൽനിന്നു ലേലം വഴി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനർജീവൻ നൽകിയ പൊതുമേഖലാ സ്ഥാപനമായ കെ.പി.പി.എല്ലിലെ വാണിജ്യാടിസ്ഥാനത്തിലുള്ളഎം ഉത്പാദനം ആരംഭിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി കൈയ്യൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുന:സംഘടിപ്പിച്ച് പുതുതായി രൂപം നൽകിയതാണ് വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ്. കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. 

2022 ജനുവരി 1ന് പുനരുദ്ധാരണപ്രക്രിയ ആരംഭിച്ച് അഞ്ച് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കാനും 2022 മെയ് 19ന് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം ആരംഭിക്കാനും സാധിച്ചു. കേന്ദ്രസർക്കാരിന് കീഴിൽ മൂന്ന് വർഷത്തിലധികം കാലം പൂട്ടിക്കിടന്നതിന് ശേഷമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത പ്രവർത്തനം ആരംഭിച്ചത്.  കേന്ദ്ര സർക്കാരിന് കീഴിലുള്ള എച്ച്.പി.സിയുമായി സംസ്ഥാനം 1972 ൽ കരാർ ഒപ്പിടുകയും 1979ൽ 700 ഏക്കർ ഭൂമി ഏറ്റെടുത്ത്  കമ്പനിക്ക് കൈമാറുകയും ചെയ്തു. തടി ഉൾപ്പെടെയുള്ള അസംസ്കൃത വസ്‌തുക്കൾ, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഒരുക്കി കേരളം നട്ടുനനച്ച് വളർത്തിയതാണ് എച്ച്.എൻ.എൽ.  



എന്നാൽ എച്ച്.എൻ.എൽ വിൽക്കാൻ തീരുമാനിച്ച സന്ദർഭത്തിലും, കേരളത്തിന് സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന പരിഗണിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതേത്തുടർന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ  ലേല പ്രക്രിയയിൽ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുത്തത്. ട്രിബ്യൂണൽ അവാർഡ് പ്രകാരമുള്ള എല്ലാ ബാധ്യതകളും പൂർണ്ണമായും അടച്ചു തീർത്തു. സംസ്ഥാന സർക്കാരിന് വേണ്ടി കിൻഫ്ര സമർപ്പിച്ച റെസല്യൂഷൻ പ്ളാൻ അംഗീകരിച്ച് സ്ഥാപനം കേരളത്തിന് കൈമാറി. 

3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. ഇതോടൊപ്പം മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റും.