കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു.


ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എം.എൻ. മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

 

 നട തുറന്ന ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല. കർക്കടകം ഒന്നായ ഇന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറന്നു. പതിവു അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും. പടി പൂജ, ഉദയാസ്തമയ പൂജ എന്നിവ എല്ലാ ദിവസവും ഉണ്ടാകും. ജൂലൈ 20 ന് രാത്രി 10ന് നട അടയ്ക്കും. തീർത്ഥാടകർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിന് എത്താവുന്നതാണ്. അതേസമയം,  ശബരിമല കർക്കടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ 20 വരെ തീർത്ഥാടകർക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ട്.