മീനച്ചിൽ-മണിമലയാറുകളിൽ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുന്നു, ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം.


കോട്ടയം: മീനച്ചിൽ-മണിമലയാറുകളിൽ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുന്നതായി കണ്ടെത്തൽ. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രിപ്പിക്കൽ ഇൻസ്റ്റിറ്റിയൂട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.

 

 വെള്ളത്തിൽ ജൈവ മാലിന്യങ്ങളുടെ അളവ് കൂടുതലാണ്. ഉയർന്ന അളവിൽ മനുഷ്യ വിസർജ്ജ്യ സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. മീനച്ചിലാർ, മണിമലയാർ, കൊടൂരാർ എന്നിവയുടെ നീർത്തട പ്രദേശങ്ങളിലെ 120 കിണറുകളിൽ നടത്തിയ പരിശോധനയിൽ 66 ശതമാനത്തിലും മനുഷ്യ വിസർജ്ജ്യ മാലിന്യങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയത്താണ് പഠനം നടത്തിയത്. പാലാ, ഏറ്റുമാനൂർ, നീണ്ടൂർ, മീനടം, പുതുപ്പള്ളി, കോട്ടയം, കറുകച്ചാൽ, പാമ്പാടി, പള്ളിക്കത്തോട്, വാഴൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. നീണ്ടൂർ മേഖലയിൽ ഇതോടൊപ്പം തീവ്രമായ അമ്ല സാന്നിധ്യവുമുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളം ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തം,മലേറിയ തുടങ്ങിയ രോഗങ്ങൾക്ക് കാരണമായേക്കും. ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതിയാണ് മണിമല-മീനച്ചിലാറുകളിൽ ഉള്ളത്.