വ്യാജ രേഖയുണ്ടാക്കി പണാപഹരണം നടത്തി: കോട്ടയം കാണക്കാരി മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് 12 വർഷം കഠിന തടവും 1,30,000 രൂപ പിഴയും.


കോട്ടയം: വ്യാജ രേഖയുണ്ടാക്കി പണാപഹരണം നടത്തിയ സംഭവത്തിൽ കോട്ടയം കാണക്കാരി മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് 12 വർഷം കഠിന തടവും 1,30,000 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി. 

 

 കാണക്കാരി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ ബാലകൃഷ്ണ വാര്യരെയാണ് വ്യാജ രേഖയുണ്ടാക്കി പണാപഹരണം നടത്തിയതിന് രണ്ട് കേസ്സുകളിലായി 12 വർഷം കഠിന തടവും 1,30,000 രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. 2005 ആഗസ്റ്റ് മുതൽ 2006 സെപ്തംബർ വരെയുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിൽ കാണക്കാരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യർ വ്യാജ രേഖകളുണ്ടാക്കി കാണക്കാരി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ സമർപ്പിച്ച് ആകെ 1,20,958 രൂപ സ്വന്തം പേരിൽ മാറിയെടുത്തതായാണ് കേസ്. സംഭവത്തിൽ കോട്ടയം വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകിയ രണ്ട് കേസ്സുകളിലാണ് ബുധനാഴ്ച ശിക്ഷ വിധിച്ചത്. രണ്ട് സാമ്പത്തിക വർഷങ്ങളിൽ നടന്ന ക്രമക്കേട് ആയതിനാൽ വിജിലൻസ് നൽകിയ രണ്ട് കേസ്സുകളിലും ബാലകൃഷ്ണ വാര്യർ കുറ്റക്കാരനാണെന്ന് വിജിലൻസ് കോടതി കണ്ടെത്തി. രണ്ട് കേസ്സുകളിലായി വിവിധ വകുപ്പുകളിലായി ആകെ 12 വർഷം വീതം കഠിന തടവിനും 1,30,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോട്ടയം വിജിലൻസ് കോടതി പ്രതിയായ ബാലകൃഷ്ണ വാര്യരെ ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. കോട്ടയം വിജിലൻസ് മുൻ ഡി.വൈ.എസ്.പി കൃഷ്ണ കുമാർ.പി രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഇൻസ്പെക്ടറായിരുന്ന പയസ് ജോർജ്ജ് ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് കെ.കെ ഹാജരായി.