ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു കോട്ടയം സ്വദേശിയുൾപ്പടെ 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു, 6 വിദ്യാർഥികൾക്കു പരിക്ക്.


ആലപ്പുഴ: ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു കോട്ടയം സ്വദേശിയുൾപ്പടെ 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ ആണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ ആണെന്നാണ് മാത്രമായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. പിന്നീടാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്.  പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കോട്ടയം പൂഞ്ഞാർ കരിങ്ങോഴയ്ക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി(19), മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ (19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരാണു മരിച്ചത്. അപകടത്തിൽ 6 വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്. അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന 2 വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. അപകടത്തിൽ 15 ബസ്സ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുവായൂരിൽനിന്നു കായംകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാർ വെട്ടിപ്പൊളിച്ചാണു വിദ്യാർഥികളെ പുറത്തെടുത്തത്.