കോട്ടയം: കഴിഞ്ഞ ദിവസങ്ങളായി കോട്ടയം വെന്തുരുകുകയാണ്. രാജ്യത്ത് ഏറ്റവും ചൂട് കൂടുതലുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനം വിയർത്ത് കുളിച്ചു സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ കോട്ടയം. ഇക്കൊല്ലത്തെ റെക്കോർഡ് താപനിലയായ 37 ഡിഗ്രി സെൽഷ്യസ് കോട്ടയത്ത് രേഖപ്പെടുത്തിയിരുന്നു.
വരും ദിവസങ്ങളിൽ മുൻ വർഷങ്ങളേക്കാൾ ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലായി ചൂട് കൂടുതലായി അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. വരുന്ന രണ്ടു ദിവസങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2024 ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. 4 വർഷങ്ങൾ മുൻപ് വരെ മാർച്ച് മാസം മുതലായിരുന്നു ചൂട് കൂടിയിരുന്നത്. എന്നാൽ 2023 മുതൽ സ്ഥിഗതികൾ മാറി മറിഞ്ഞു. ജനുവരി മാസം മുതൽ തന്നെ ചൂട് കൂടാൻ തുടങ്ങിയിരുന്നു. ഇത്തവണയും ജനുവരി ആദ്യം മുതൽ തന്നെ താപനിലയിൽ മാറ്റം വന്നു തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലായി പലപ്പോഴും ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര-സംസ്ഥാന കാലാവസ്ഥാ വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് കൂടുതലുള്ള പാലക്കാടിനെ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി കോട്ടയം പിന്നിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളായി രാത്രി തണുത്ത് വിറച്ചും പകൽ വിയർത്ത് കുളിച്ചുമാണ് കോട്ടയം കഴിയുന്നത്. ഇന്നലെയും ഇന്നും രാത്രിയിൽ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടിരുന്നു. രാത്രിയിൽ തണുപ്പ് കൂടുന്നതോടെ പകൽ വീണ്ടും ചൂടിന് കാഠിന്യമേറും എന്നാണ് പഴമക്കാരുടെ ഭാഷ്യം. 2020 ഫെബ്രുവരിയിൽ തന്നെ കോട്ടയത്തെ താപനില 38.5 ഡിഗ്രി ആയിരുന്നു. കോട്ടയത്ത് രേഖപ്പെടുത്തിയ റെക്കോർഡ് താപനിലയായ 38.5 ഡിഗ്രി മുൻപും വിവിധ വർഷങ്ങളിൽ നമ്മുടെ കോട്ടയത്തെ പൊള്ളിച്ചിട്ടുണ്ട്. അവയെല്ലാം മാർച്ച് ഏപ്രിൽ മാസങ്ങളിലായിരുന്നു. കഴിഞ്ഞ വർഷവും ജില്ലയിൽ ചൂട് വർധിച്ചിരുന്നു. കോട്ടയം ഉൾപ്പടെ മറ്റു ജില്ലകളിലും വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാനാണ് സാധ്യത. ദിവസേന ഉയരുന്ന ചൂടിൽ വെന്തുരുകുകയാണ് കോട്ടയം. താരതമ്യേന ചൂട് കുറവായിരുന്ന കോട്ടയം ഇപ്പോൾ വെന്തുരുകുകയാണ്. പകൽ പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. ദിവസേന ശരാശരി താപനിലയിൽ രണ്ട് ഡിഗ്രി വരെയാണ് വർദ്ധനവ് ഉണ്ടാകുന്നത്. ഏറ്റവും ചൂട് കൂടുതലായിരുന്ന പാലക്കാടിനെ നമ്മുടെ കോട്ടയം പിന്നിലാക്കിയിരിക്കുകയാണ്. കോട്ടയത്തേക്ക് ഫോക്കസ് ചെയ്യുന്ന സൂര്യൻ ഇതൊരു മത്‌സര ഇനമായി കണ്ടു കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. വേനൽ മഴയിലെ ലഭ്യത കുറവാണ് ചൂട് കൂടാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം പറയുന്നത്. ഇനിയും വേനൽ മഴ ലഭിച്ചില്ലെങ്കിൽ ചൂട് കൂടാനും കടുത്ത വരൾച്ച ഉണ്ടാകാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനുവരി പകുതിയോടെ തന്നെ ജില്ലയിലെ ജലാശയങ്ങൾ വരൾച്ചയുടെ പിടിയിലായിരുന്നു.