കേരള ബജറ്റ്: ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം സാധ്യമാകും; വി എൻ വാസവൻ.


ഏറ്റുമാനൂര്‍: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം സാധ്യമാവുന്ന നിലയില്‍ സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട് എന്ന് മന്ത്രി വി എൻ വാസവൻ.

 

 അടിസ്ഥാന സൗകര്യവികസനം, ടൂറിസം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസ മേഖലയിലടക്കം മുന്നോട്ടുള്ള കുതിപ്പിന് ഉതകുന്ന പദ്ധതികളാണ് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് വികസനത്തിന് നല്‍കി വരുന്ന പരിഗണന ഈ ബഡ്ജററിലും ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇത് ആദ്യമായി ആരംഭിക്കുന്ന സ്റ്റെം സെല്‍ - മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സാ സൗകര്യം പ്രാപ്യമാകുന്നതിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടി 1.75 കോടി രൂപയാണ് ഈ ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഓങ്കോളജി ആന്റ് ടേര്‍ഷ്യറി കെയര്‍ സെന്ററുകളില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 6 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഉള്‍പ്പെടെ അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മൂന്നുകോടി രൂപയും ഇത്തവണ നീക്കി വച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളിലെ ആശുപത്രിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന-ത്തിനായും, മെഡിക്കല്‍കോളേജ് ആശുപത്രിയിലെ മാതൃ-ശിശു ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉയര്‍ത്തുന്നതിനുമായി പ്രത്യേകം തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 62 കോടി രൂപയുടെ നാനോ സയന്‍സ് സെന്ററിന് പുറമെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് 38.45 കോടി രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മിതമായ നിരക്കില്‍ വീടുകളില്‍ സഞ്ചാരികള്‍ക്ക് താമസമൊരുക്കു-ന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന കെ-ഹോംസ് പദ്ധതിയില്‍ കുമരകത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി മാറ്റി വച്ചിരിക്കുന്നത്. കുമരകത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് കെ ഹോംസ് ആരംഭിക്കുക. കൈപ്പുഴ വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി ഉയര്‍ത്തുന്നതിനായി 45 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തിരുവാര്‍പ്പ് കുമരകം പാണ്ടം ബസ്സാര്‍ റോഡിന്റ് രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി 17 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ വികസനത്തിനായുള്ള പദ്ധതിക്ക് പുറമെയാണിത്. ഇതിനുപുറമെ മണ്ഡലത്തിലെ വിവിധപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി 15 റോഡുകൾ ബഡ്ജറ്റിൽ സൂചകാ അനുമതി ലഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ സ്കൂളുകൾ ഫയർ സ്റ്റേഷൻ എന്നിവയുടെ നിർമ്മാണവും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.