കോട്ടയം: റബ്ബർ താങ്ങുവില 250 രൂപയായി ഉയർത്തിയില്ലെങ്കിൽ ജോസ് കെ മാണി ഇടതു മുന്നണി വിടാനുള്ള ആർജവം കാട്ടുമോ എന്ന് ബി ജെ പി മധ്യമേഖലാ പ്രസിഡന്റും റബ്ബർ ബോർഡ് മെമ്പറുമായ എൻ ഹരി ചോദിച്ചു.
കഴിഞ്ഞ പത്തുവർഷമായി റബ്ബർ കർഷകരെ ഉയർന്ന താങ്ങുവില വാഗ്ദാനത്തിൽ കബളിപ്പിച്ച ജോസ് കെ മാണി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അടുത്ത വഞ്ചനാ നാടകത്തിന് കർട്ടൻ ഉയർത്തിത്തുടങ്ങി. ഇനിയും പിണറായി വിജയൻ പ്രസാദിച്ചില്ലെങ്കിൽ മുന്നണി വിട്ടു പുറത്തു വരാനുള്ള ആർജ്ജവം ജോസ് കെ മാണി കാട്ടുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു. റബ്ബർ താങ്ങുവില വർധിപ്പിക്കാൻ ഇടതു സർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്ന ജോസ് കെ മാണിയുടെ പ്രസ്താവന കർഷകരിൽ പരിഹാസ ചിരിയാണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും 250 രൂപ താങ്ങുവിലയാക്കും എന്ന് ഉറപ്പുനൽകിയാണ് വോട്ട് തേടിയത്. നിയമസഭാ തെരഞ്ഞെടുത്തിരിക്കെ വീണ്ടും അതേ വാഗ്ദാനം പൊടിതട്ടിയെടുക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ പരിപാടി. താങ്ങുവില ഉയർത്താൻ പത്തുവർഷങ്ങളിൽ സമ്മർദ്ദം ചെലുത്തി കേരള കോൺഗ്രസ് തന്നെ അറബിക്കടലിൽ മുങ്ങിത്താഴുന്ന അവസ്ഥയാണ്. ലജ്ജ എന്ന വികാരം ഇല്ലാത്തതുകൊണ്ടു മാത്രമാണ് ജോസ് കെ മാണി വീണ്ടും താങ്ങുവിലയെക്കുറിച്ച് വാചകമടിക്കുന്നത് എന്നും എൻ ഹരി പറഞ്ഞു. കെ എം മാണി മന്ത്രിയായിരിക്കെ പത്തുവർഷം മുമ്പ് 150 രൂപയാക്കി അടിസ്ഥാന വില നിശ്ചയിച്ചിരുന്നു. പിന്നീട് ഇടതുപക്ഷ മുന്നണിയിൽ എത്തിയിട്ടും ആകെ ഉയർത്തിയത് 20 രൂപ മാത്രമാണ്. റബ്ബർ വില ഉയർത്താൻ അഭ്യർത്ഥിച്ച മുൻ എംപിയെ പരസ്യമായി മുഖ്യമന്ത്രി പിണറായി വിജയൻ പാലായിലെ ജനങ്ങളുടെ മുമ്പിൽ ശാസിക്കുകയും ചെയ്തു എന്നും എൻ ഹരി പറഞ്ഞു. കേരളത്തിന്റെ നട്ടെല്ലായ റബ്ബർ കർഷകന് നീതി ലഭ്യമാക്കുന്നതിൽ ഭരണകക്ഷിയായ കേരള കോൺഗ്രസ് എം ഇതുപോലെ പരാജയപ്പെട്ട മറ്റൊരു കാലഘട്ടമില്ല. സംസ്ഥാന സർക്കാരിൻ്റെ അനങ്ങാപ്പാറ നയത്തെ മറയ്ക്കാൻ കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണ് ജോസ് കെ മാണിയുടെ ഹോബി. കേരളത്തിലെ ജനങ്ങൾ അതും തിരിച്ചറിഞ്ഞു കഴിഞ്ഞു. റബ്ബർ വില സ്വാഭാവികമായി ഉയരുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്രസർക്കാർ റബ്ബർ ബോർഡ് മുഖേന വിശാല വീക്ഷണത്തോടുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. അതിന്റെ ഗുണഫലം പ്രതിഫലിച്ചു തുടങ്ങിയിട്ടുമുണ്ട് എന്നും എൻ ഹരി പറഞ്ഞു.