പാലാ: കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് പാലായിൽ യുവാവിന്റെ വെട്ടേറ്റ് ഭാര്യാമാതാവിനും സഹോദരിക്കും പരിക്ക്.
വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ യമുന (50), ഇവരുടെ ജേഷ്ഠ സഹോദരി സോമവല്ലി (60) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സോമവല്ലിയുടെ മകളുടെ ഭർത്താവ് കരിങ്കുന്നം സ്വദേശി കെഎസ്ആർടിസി ഡ്രൈവർ ആദർശ് പീതാംബരനെ (കണ്ണൻ-40) പാലാ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഏഴിന് വലവൂരിലെ യമുനയുടെ വീട്ടിലാണ് സംഭവം. മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യമുനയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും സോമവല്ലിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സോമവല്ലിയുടെ കുടുംബസ്വത്തിന്റെ വിഹിതം സഹോദരി യമുനയ്ക്ക് നൽകുന്നതിലെ തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സോമവല്ലിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് യമുനയ്ക്ക് വെട്ടേറ്റത്. ഇവർക്ക് ഒന്നിലേറെ തവണ വെട്ടേറ്റിട്ടുണ്ട്.