ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദർശനവും, പള്ളിവേട്ടയും, ആറാട്ടുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷയാണ് ജില്ലാ പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനായി നാല് ഡി.വൈ.എസ്പി മാരുടെ നേതൃത്വത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥർക്ക് പുറമേ 400 ഓളം പേരെ കൂടുതലായി നിയോഗിച്ചു. ഒന്നാം ഉത്സവ ദിവസം തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഉത്സവത്തിന് എത്തുന്ന സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പാർക്കിംഗ് ഗ്രൗണ്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ല. അമ്പലവും പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബൈക്ക് പെട്രോളിങ്ങും കൺട്രോൾ റൂം വാഹന പെട്രോളിങ്ങും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്.