കോട്ടയം-കുമരകം-ചേർത്തല പുതിയ ഇടനാഴി സാധ്യതാ പഠനം നടത്തും.


കോട്ടയം: ദേശീയ പാത 183 യെയും 66നെയും ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വഴി ചേർത്തലയിലേക്ക് പുതിയ ഇടനാഴി നിർമ്മിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉത്തരവിട്ടതായി ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു.

 

 റോഡ് നിർമ്മാണം സംബന്ധിച്ച് മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. കോട്ടയം കോടിമതയിൽ നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വഴി ചേർത്തലക്കുള്ള പാത നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള സാധ്യതാപഠനമാണ് നടത്തുന്നത്. ഇതു സംബന്ധിച്ച് പഠനം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാൻ ദേശീയപാതാ അതോറിറ്റി ബോർഡ് മെമ്പർ വെങ്കിട്ടരമണനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പി.ജെ.ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരുന്ന കാലത്ത് കേരളാ റോഡ് ഫണ്ട് ബോർഡ് നടത്തിയ വിശദമായ പഠന റിപ്പോർട്ടും നിവേദനത്തോടൊപ്പം എം പി മന്ത്രിക്ക് സമർപ്പിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇടനാഴി നിർമ്മിക്കുന്നതിലൂടെ മധ്യ കേരളത്തിലെ ഗതാഗത രംഗത്ത് വലിയ കുതിച്ച് ചാട്ടത്തത്തിന് ഇടയാക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ ആളുകൾക്ക് ഇത് വളരെ പ്രയോജനപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തടസ്സമില്ലാതെ യാത്രാ ചെയ്യാനും സാധിക്കും. ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള കുമരകം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിദേശികൾ അടക്കമുള്ള ആളുകൾക്ക് സുഗമമായി യാത്രാ ചെയ്യുവാനും ഈ ഇടനാഴി സഹായിക്കും. ദേശീയ പാതാ അതോറിറ്റി അംഗം വെങ്കിട്ടരമണൻ്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലം സന്ദർശിക്കും.