തിരുവനന്തപുരം: ഓപ്പറേഷൻ ഡി -ഹണ്ടിൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 2,762 കേസുകൾ രജിസ്റ്റർ ചെയ്തു.
2,854 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി രാജ്യാന്തര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (1.312 കി.ഗ്രാം), കഞ്ചാവ് (153.56 കി.ഗ്രാം) കൂടാതെ ഹാഷിഷ് ഓയിൽ (18.15 ഗ്രാം), ബ്രൗൺ ഷുഗർ (1.855 ഗ്രാം), Nitrozepam Tablets (48 Nos), Alprazolam Tablet (54 Nos), Heroine (13.06 gm) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 2025 ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നു വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്. മയക്കുമരുന്ന് വിപണനത്തിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെക്കുറിച്ച് മുൻകൂട്ടി രഹസ്യ വിവരങ്ങൾ ശേഖരിച്ച ശേഷം ഇവരെ തുടർച്ചയായി നിരീക്ഷണത്തിൽ വയ്ക്കുകയും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഇവർ മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ റെയ്ഡുകൾ സംഘടിപ്പിക്കുകയും ചെയ്തു.സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിൻറെ നിർദ്ദേശാനുസരണം സംസ്ഥാന ആൻറി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിൻറെ നേതൃത്വത്തിൽ റേഞ്ച് അടിസ്ഥാനത്തിലുള്ള എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേർന്നാണ് ഓപ്പറേഷൻ ഡി-ഹണ്ട് നടപ്പിലാക്കിയത്. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന വ്യക്തികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കിയും മയക്കുമരുന്ന് കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരുമായി ബന്ധമുള്ള വ്യക്തികളെയും നിരന്തരം നിരീക്ഷണം നടത്തിയതിൻറെയും അനന്തര നടപടികളുടെ ഭാഗമായാണ് ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്.പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിൻറെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷൻ ഡി-ഹണ്ട് തുടർന്നും നടത്തുന്നതാണ്.