എരുമേലി: മുൻപിൽ കണ്ടത് നിയന്ത്രണം വിട്ട ബസ്സ് താഴ്ചയിലേക്ക് മറിയുന്ന ഭീകരമായ കാഴ്ചയായിരുന്നു. ബസ്സിനുള്ളിലെ നിലവിളികളുടെ ശബ്ദവും അപകട കാഴ്ചയിലെ ഞെട്ടലിൽ പകച്ചു നിന്നില്ല, കെ എസ് ആർ ടി സി ബസ് ആംബുലൻസാക്കി എരുമേലി ഡിപ്പോയിലെ ജീവനക്കാരായ ഫൈസലും ജോഷി മോനും, ബസ്സ് നിർത്തി ഓടിയെത്തിയെടുത്തത് 15 ജീവനുകൾ.
എരുമേലി ശബരിമല പാതയിൽ കണമല അട്ടിവളവിൽ ഇന്ന് രാവിലെയാണ് കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ഈ സമയം ഇതുവഴി സർവീസ് എത്തിയ എരുമേലി ഡിപ്പോയിലെ കെ എസ് ആർ ടി സി ബസ്സ് കണമല ഇറക്കം ഇറങ്ങുകയായിരുന്നു. പെട്ടന്ന് മുൻപിൽ കണ്ട അപകടത്തിൽ കെ എസ് ആർ ടി സി ബസിന്റെ ഡ്രൈവർ ഫൈസലിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ ഏതാനും നിമിഷങ്ങൾ വേണ്ടി വന്നു. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്സ് നിയന്ത്രണം വിട്ടു ക്രാഷ് ഗാർഡ് തകർത്തു താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. തലകുത്തി മറിഞ്ഞു വീണ ബസിന് സമീപം കെ എസ് ആർ ടി സി ബസ് നിർത്തി ഓടിയിറങ്ങവേ ചുറ്റും നിലവിളികൾ മാത്രമായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ സമീപവാസികളും സർവീസ് ആരംഭിക്കുന്നതിനായി പോകുകയായിരുന്ന ബൈക്കിൽ വരികയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരും ഒപ്പം അപകട സ്ഥലത്തേക്ക് ഓടിയിറങ്ങി. ക്രാഷ് ബാരിയറിന് അടിയിൽ കുടുങ്ങി കിടന്നത് ഡ്രൈവർ ഉൾപ്പെടെ രണ്ടു പേര് ആയിരുന്നു. ബസിനുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് അപകടത്തിൽ പെട്ട ഡ്രൈവർ പറഞ്ഞതോടെ റബർ മരങ്ങളിൽ തട്ടി കുഴിയിലേക്ക് വീഴാതെ തൂങ്ങി നിന്ന ബസിൽ കയറി ജോഷിമോനും നാട്ടുകാരും ചേർന്ന് ആളുകളെ പുറത്തെത്തിച്ചു. മറ്റു ചിലർ മറിഞ്ഞു കിടന്ന ബസിനിടയിൽ കൂടി നിരങ്ങി മുൻപിൽ എത്തി. ഇവരെയും നിലത്തിറക്കി. വിരലറ്റവരും പരിക്കേറ്റവരുമായി 15 പേരെ കെ എസ് ആർ ടി സി ബസിൽ കയറ്റി. റോഡിൽ ഇറക്കത്തിൽ തിരിക്കാൻ ഇടമില്ലാത്തതിനാൽ പരിക്കേറ്റവരുമായി മുൻപോട്ട് ബസ്സ് പോയി ഇടകടത്തി വഴി മുക്കൂട്ടുതറയിലെ അസീസി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിവരം എരുമേലി പോലീസിൽ അറിയിച്ചതും കെ എസ് ആർ ടി സി ജീവനക്കാരാണ്. ചോര വീണൊഴുകിയ ബസ് കഴുകുന്നതിനിടെ ലഭിച്ച തീർത്ഥാടകരുടെ മൊബൈൽ ഫോണും ഇവർ സ്റ്റേഷനിൽ എത്തിച്ചു. ട്രിപ്പ് മുടങ്ങിയതോടെ ശബരിമല തീർത്ഥാടകരുമായി പമ്പയ്ക്കുള്ള ബോർഡ് വെച്ച് എരുമേലി ഡിപ്പോയിൽ നിന്ന് ഡ്യൂട്ടി തുടരുമ്പോളും അന്യനാട്ടിൽ നിന്നെത്തി അപകടത്തിൽ പെട്ട ശബരിമല തീർത്ഥാടകരെ ജീവിതത്തിലേയ്ക്ക് തിരികെ കയറ്റിയ സന്തോഷത്തിലാണ് ഫൈസലും ജോഷി മോനും. എരുമേലി ഇരുമ്പൂന്നിക്കര സ്വദേശിയാണ് കെ എസ് ആർ ടി സി ഡ്രൈവർ ആയ ഫൈസൽ. മുൻപ് കളിയിക്കാവിള സർവീസിനിടെ ബസിൽ ബോധം കെട്ടു വീണ പെൺകുട്ടിയെ ബസുമായി ആശുപത്രിയിൽ എത്തിച്ചതും ഫൈസലാണ്. കണ്ടക്ടർ ജോഷി മോൻ എരുമേലി ചാത്തൻതറ സ്വദേശിയാണ്.