ഏറ്റുമാനൂർ: കോട്ടയം അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഏറ്റുമാനൂർ പൊലീസ്.
സംഭവത്തിൽ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുക്കും. മുത്തോലി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയും ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് ചൊവ്വാഴ്ച മീനച്ചിൽ ആറ്റിൽ മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൂന്ന് മൃതദേഹത്തിന്‍റെയും ഇൻക്വസ്റ്റ് നടപടികൾ ഇന്നലെ രാത്രിയിൽ പൂർത്തിയാക്കി. ഇന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും. കുടുംബ പ്രശനങ്ങളാകാം ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ്റിൽ ചാടുന്നതിന് മുന്‍പ് ജിസ്മോള്‍ കൈത്തണ്ടമുറിക്കുകയും കുട്ടികള്‍ക്ക് വിഷം നല്‍കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും കണ്ടെത്തിയത്. ഉടനെ തന്നെ നാട്ടുകാർ മൂവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൈക്കോടതിയിലും, പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു ജിസ്മോൾ. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, 2019–2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.